
തിരുവനന്തപുരം : ഈ ഒൻപത് വർഷം കേരള ജനത കണ്ടത് വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും നേട്ടങ്ങങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാർ നാലു വർഷം പൂർത്തീകരിച്ച വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ ഈ സര്‍ക്കാരിന് കഴിഞ്ഞു.എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം വികസനമാണ്. സർക്കാർ നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയമാണ്. സാമ്പത്തിക രംഗത്ത് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. അർഹമായ പലതും തടഞ്ഞുവെച്ച് സംസ്ഥാനത്തെ കേന്ദ്രം ഞെരുക്കുകയാണ്. ഈ പ്രതിസന്ധിയെയും കേരളം മറികടക്കും.
കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യമാകുക തന്നെ ചെയ്യും. ഇപ്പോള്‍ അതിന് പാരവെച്ചത് കേരളത്തിലെ ബിജെപി നേതൃത്വമാണ്.കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ.
ഏതാനും പദ്ധതികൾ അവസാന ഘട്ടത്തിലാണെന്നും സംസ്ഥാനത്തെ അതി ദാരിദ്ര മുക്തമാക്കാൻ സർക്കാർ നടപടി എടുത്തു.അസാധ്യമെന്ന് പലരും വെല്ലുവിളിച്ച യുഡിഎഫ് ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും പൂർത്തിയാക്കി നാടിന് സമർപ്പിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിജിഞ്ഞം തുറമുറ പദ്ധതി നടപ്പാക്കാനായത് വലിയ നേട്ടമാണ്. ദേശീയ പാത വികസനം നടപ്പാക്കാനായത് എൽഡിഎഫിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പാക്കിയത്. 66,000 പുതിയ തൊഴിൽ അവസരം ഐ ടി മേഖലയിൽ നൽകി. 2026 ഓടെ ഒരു ലക്ഷം തൊഴിലാവസരം സ്റ്റാർട്ടപ്പിലൂടെ നൽകും.
ടൂറിസം മേഖലയിലും വൻ കുതിപ്പുണ്ടായി. രണ്ടേകാൽ കോടി ആഭ്യന്തര ടൂറിസ്റ്റുകളും ഏഴര ലക്ഷം വിദേശ സഞ്ചാരികളും കേരളത്തിലെത്തി. നവ കേരളം യാഥാർഥ്യമാക്കാൻ ജനങ്ങൾ ഒപ്പം ഉണ്ട്. ജനങ്ങൾ നൽകുന്ന കരുത്താണ് സർക്കാരിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രചോദനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.