
കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരൻ തെളിയിക്കണമെന്നും ചതിയന്മാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് മുരളീധരൻ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരനെ പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.
അതിൽ കോൺഗ്രസ് പ്രവർത്തകർ അതൃപ്തിയിലാണ്. ബി.ജെ.പിയിലേക്ക് പോയ പത്മജയെ സംബന്ധിച്ച് പറഞ്ഞത് തന്തയെ പറയിപ്പിച്ച മകൾ എന്നാണ്. ഇങ്ങനെ പറയാനൊന്നും സാധാരണ നിലയിൽ കോൺഗ്രസിലാരും വളർന്നിട്ടില്ല. കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തു വരുമെന്നും ബാലൻ പറഞ്ഞു. പറ്റുമെങ്കിൽ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കണം.
രാഷ്ട്രീയമായി ഞങ്ങൾ ആക്രമിക്കാറുണ്ട്. പക്ഷേ ആ രൂപത്തിലുള്ള പ്രയോഗമൊന്നും നടത്താറില്ല. ആ മനസ്സാക്ഷിക്കുത്താണ് കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പോവാൻ പോലും സാധിക്കാത്ത രൂപത്തിലേക്ക് മാറിയതെന്നും ബാലൻ ആരോപിച്ചു.