

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ പ്രതികരണം നിരുത്തരവാദിത്തപരമായിപ്പോയെന്ന് കെ. മുരളീധരൻ. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു വ്യക്തി ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും, എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.(K Muraleedharan on Adoor Prakash's statement on Actress assault case)
"എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തതിന് തുല്യമായിപ്പോയ ആ പ്രതികരണം അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നു. യുഡിഎഫ് യോഗം വിളിച്ചു കൂട്ടുക എന്നതാണ് കൺവീനറുടെ ചുമതല. പാർട്ടി നിലപാട് പ്രഖ്യാപിക്കാൻ കെപിസിസി പ്രസിഡന്റുണ്ട്. നടിയെ ആക്രമിച്ച കേസിലെ കോൺഗ്രസ് നിലപാട് പ്രസിഡന്റ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്," - മുരളീധരൻ പറഞ്ഞു.
എങ്കിലും, അടൂർ പ്രകാശിന്റെ ഈ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിങ്ങിനെ ബാധിച്ചിട്ടില്ലെന്നും കെ. മുരളീധരൻ അവകാശപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സാധ്യതക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. പോളിങ് ശതമാനം കുറഞ്ഞതിന് കാരണം വോട്ടർ പട്ടികയിൽ ഉണ്ടായ ആശങ്കയും ആശയക്കുഴപ്പങ്ങളുമാണ്.
അവസാന ദിവസം ചേർത്ത ഇരട്ട വോട്ടുകൾ പരിശോധിക്കാൻ സമയം ലഭിച്ചില്ല. കഴിഞ്ഞ തവണ വോട്ട് ചെയ്ത പലർക്കും ഇത്തവണ വോട്ടില്ലാത്ത അവസ്ഥ മൊത്തത്തിൽ ആശയക്കുഴപ്പത്തിന് കാരണമായി. കൂടാതെ, ചില മേഖലകളിൽ ബിജെപിക്ക് നിസ്സംഗതയുണ്ടായിരുന്നു. സിപിഎമ്മിന് പഴയതുപോലെയുള്ള കേഡർ സിസ്റ്റം നിലവിലില്ല. യുഡിഎഫിന് 50-ൽ അധികം സീറ്റുകൾ ലഭിക്കുമെന്നും കെ. മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.