CM : 'ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റത് കൊണ്ടാണ് 'കിണ്ടി വാസു' ആയത്, ഗ്യാസിൻ്റെ പ്രശ്നം ഉള്ളത് കൊണ്ടാണ് ദേവന് നേദിക്കുന്നതിന് മുൻപ് വാസവൻ സദ്യ കഴിച്ചത്, എല്ലാവരും ശരണം വിളിക്കുമ്പോൾ പിണറായി വിജയൻ വിളിച്ചത് സ്വാമിയേ ഭരണം അയ്യപ്പാ എന്നാണ്': പരിഹസിച്ച് K മുരളീധരൻ
തിരുവനന്തപുരം : ആറന്മുള ആചാര ലംഘന വിവാദത്തിൽ ദേവസ്വം മന്ത്രി വി വാസവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. വാസവൻ ദേവന് നേദിക്കുന്നതിന് മുൻപ് തന്നെ സദ്യ കഴിച്ചത് ഗ്യാസിന്റെ പ്രശ്നം ഉള്ളത് കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്.(K Muraleedharan mocks VN Vasavan and CM)
കേരളത്തിൽ ദൈവങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റത് കൊണ്ടാണ് 'കിണ്ടി വാസു' ആയത് എന്നും, പിണറായി വിജയന് അടുത്ത കാലമായി ചിത്തഭ്രമം ആണെന്നും അദ്ദേഹം വിമർശിച്ചു.
മകനും മകളും കേസിൽ പ്രതികളാണെന്നും, എന്നിട്ടും മുഖ്യമന്ത്രി സംതൃപ്ത കുടുംബമെന്നാണ് പറയുന്നതെന്നും പരിഹസിച്ച അദ്ദേഹം, എല്ലാവരും ശരണം വിളിക്കുമ്പോൾ പിണറായി വിജയൻ അയ്യപ്പസംഗമത്തിൽ വിളിച്ചത് സ്വാമിയേ ഭരണം അയ്യപ്പാ എന്നാണെന്നും തുറന്നടിച്ചു. പത്ത് വോട്ടിനു വേണ്ടി വിശ്വാസികളുടെ വിശ്വാസത്തെ വരെ കച്ചവടച്ചരക്കാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം ബോർഡ്
ആറന്മുള ക്ഷേത്രത്തിലെ ആചാര ലംഘന വിവാദത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. മന്ത്രിയെ വെട്ടിലാക്കിയ ഉദ്യോഗസ്ഥരിൽ നിന്നാണ് ബോർഡ് വിശദീകരണം തേടിയിരിക്കുന്നത്. ക്ഷേത്രം തന്ത്രി പറഞ്ഞത് അഷ്ടമിരോഹിണി വള്ളസദ്യയിലെ ആചാരലംഘനം രേഖാമൂലം ചൂണ്ടിക്കാട്ടിയത് ഉദ്യോഗസ്ഥരാണ് എന്നാണ്.
ആറന്മുള ക്ഷേത്രത്തിലെ ആചാര ലംഘന വിവാദത്തിൽ പ്രതികരിച്ച് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് രംഗത്തെത്തിയിരുന്നു. എല്ലാം കത്തിലൂടെ അറിയിച്ചത് ദേവസ്വം ബോർഡാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അറിഞ്ഞാൽ ഇടപെടേണ്ടത് തൻ്റെ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവന് നേദിക്കും മുന്‍പ് , അഷ്ടമി രോഹിണി വള്ളസദ്യ ദേവസ്വം മന്ത്രിക്ക് വിളമ്പിയെന്നാണ് ആക്ഷേപം. ഔദ്യോഗികമായി ആദ്യം നൽകിയ കത്തിൽ സമയത്തെ കുറിച്ച് വ്യക്തത ഇല്ലായിരുന്നുവെന്നും, തേവര്‍ക്ക് വേണ്ടിയുള്ള വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കുക എന്നത് തന്ത്രിയുടെ ഉത്തരവാദിത്തമാണ് എന്നും തന്ത്രി ചൂണ്ടിക്കാട്ടി.