തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ( K Muraleedharan) വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ മത്സരിക്കും. നിരവധി മണ്ഡലങ്ങളിൽ മുരളീധരന്റെ പേര് ചർച്ചയായെങ്കിലും ഒടുവിൽ തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ നിലപാട് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. മുരളീധരന്റെ മടങ്ങിവരവോടെ വട്ടിയൂർക്കാവിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. 2011 ലും 2016 ലും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള മുരളീധരന് വോട്ടർമാർക്കിടയിലുള്ള സ്വാധീനം വിജയപ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചടുലമായ നീക്കങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ ഇപ്പോൾ നടക്കുന്നത്. പ്രചാരണ സമിതിയും പ്രകടന പത്രിക സമിതിയും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം 16ന് കൊച്ചിയിൽ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. 25ന് മുൻപായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് പട്ടിക പുറത്തുവിടാനാണ് നിലവിലെ ആലോചന. സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും ഇത്തവണയും ജനവിധി തേടുമെന്നാണ് സൂചന.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തന്റെ സിറ്റിംഗ് മണ്ഡലമായ പേരാവൂരിൽ നിന്ന് തന്നെ മത്സരിക്കും. അധ്യക്ഷൻ മത്സരരംഗത്തേക്ക് ഇറങ്ങുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ദൈനംദിന ചുമതലകൾ വഹിക്കാൻ താൽക്കാലികമായി പുതിയൊരാളെ കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്. മുൻ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനാണ് ഈ സ്ഥാനത്തേക്ക് മുൻഗണന ലഭിക്കുന്നത്. കെ.സി. ജോസഫ്, എം.എം. ഹസൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതോടെ കേരളം പൂർണ്ണമായും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും.
Summary: K Muraleedharan has decided to contest from Vattiyoorkavu, his former stronghold, and has informed the Congress leadership of his stance.



