'ചവിട്ടി പുറത്താക്കിയപ്പോൾ സംരക്ഷിച്ചത് പിണറായി'; യു.ഡി.എഫിലേക്ക് മടങ്ങാനില്ലെന്ന് ജോസ് കെ. മാണി | Jose K Mani on LDF stay
കോട്ടയം: കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന പ്രചാരണങ്ങൾക്ക് അറുതിയിട്ട് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. യു.ഡി.എഫ് തങ്ങളെ ചവിട്ടി പുറത്താക്കിയപ്പോൾ സംരക്ഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, അതിനാൽ എൽ.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് പ്രവേശനം 'തുറക്കാത്ത അധ്യായം
' യു.ഡി.എഫിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അത് തുറക്കാത്ത ഒരു അധ്യായമാണെന്നും ജോസ് കെ. മാണി പറഞ്ഞു. തങ്ങളെ ഇറക്കിവിട്ട സ്ഥലത്തേക്ക് വീണ്ടും എങ്ങനെ പോകുമെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് നേതാക്കളുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ എൽ.ഡി.എഫിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വേറിട്ട നിലപാടുകൾ ഭരണപക്ഷത്താണെങ്കിലും ജനകീയ വിഷയങ്ങളിൽ കേരള കോൺഗ്രസ് (എം) സ്വതന്ത്രമായ നിലപാടുകൾ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. വന്യമൃഗശല്യ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ശക്തമായി രംഗത്തുവന്നു. മുനമ്പം വിഷയത്തിൽ ആദ്യം ഇടപെട്ടത് കേരള കോൺഗ്രസ് (എം) ആണെന്നും ഒരു കാര്യത്തിൽ ഇടപെട്ടാൽ പരിഹാരം കാണുന്നതുവരെ അതിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങളിൽ പ്രതിപക്ഷത്തേക്കാൾ കൂടുതൽ എതിർപ്പ് ഉയർത്താൻ പാർട്ടി തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എൽ.ഡി.എഫ് മധ്യമേഖലാ ജാഥയ്ക്ക് ജോസ് കെ. മാണി നേതൃത്വം നൽകുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
