തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പുകഴ്ത്തിയ കോൺഗ്രസ് എം.പി. ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ് രംഗത്ത്. മോദിയുടെ പ്രസംഗത്തെ 'ഉദാത്തം'എന്ന് വിശേഷിപ്പിച്ച തരൂരിന്റെ നിലപാടിനെയാണ് ബ്രിട്ടാസ് ചോദ്യം ചെയ്തത്.(John Brittas MP on Shashi Tharoor's praise of PM Modi)
ജോൺ ബ്രിട്ടാസ് വിമർശനം ഉന്നയിച്ചതിൻ്റെ പശ്ചാത്തലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പ്രസംഗമാണ്. "10–15 വർഷങ്ങൾക്ക് മുമ്പ് അർബൻ നക്സലുകളും മാവോയിസ്റ്റ് ശക്തികളും കോൺഗ്രസിനുള്ളിൽ കയറിക്കൂടിയതോടെ കോൺഗ്രസിനെ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോൺഗ്രസ് (എം.എം.സി.) ആക്കി മാറ്റി," എന്നാണ് മോദി പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ഈ പരാമർശങ്ങളെ ശശി തരൂർ 'ഉദാത്തം' എന്ന് വിശേഷിപ്പിച്ചതിലാണ് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്. "തരൂരിന് നിലപാടുകൾ സ്വീകരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ കോൺഗ്രസിന്, പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസുകാർക്ക്, ഇക്കാര്യത്തിൽ എന്തു പറയാനുണ്ടെന്ന് അറിയാൻ താൽപ്പര്യമുണ്ട്."
"പി.എം.ശ്രീ ഒപ്പുവെച്ചപ്പോൾ 'ഡീൽ... ഡീൽ...' എന്ന് അലറിക്കൂവിയ ഇവർ എന്തേ മിണ്ടാത്തത്?" എന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് ദേശീയ തലത്തിൽ വിമർശനം ഉയർത്തുന്നതിനിടെയാണ് ശശി തരൂരിന്റെ വ്യത്യസ്തമായ നിലപാട് കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്.