
മലപ്പുറം: മഴ പിടിമുറുക്കിയതോടെ മലപ്പുറം ജില്ലയിലെ കാളികാവ് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതായി സ്ഥിരീകരിച്ചു. കാളികാവ് ഗ്രാമപഞ്ചായത്തിലെ പുറ്റംകുന്ന്, പള്ളിക്കുന്ന്, കുറുപൊയിൽ, കല്ലംകുന്ന് എന്നിവിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ഒരു കിലോമീറ്ററിനുള്ളിൽ ഒമ്പത് പേർക്ക് രോഗബാധയുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.(Jaundice is spreading in Kalikavu, 9 people infected)
പുറ്റംകുന്നിലെ അഞ്ച് കുട്ടികൾക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികൾക്കും കല്ലംകുന്നിലെ ഒരു കുട്ടിക്കുമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനുപുറമെ കുറുപൊയിലിലെ ഒരാൾക്കും രോഗം ബാധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. സ്വകാര്യ ആശുപത്രികളിലും നാട്ടുവൈദ്യ ചികിത്സക്കും വിധേയരായവർ വേറെയുമുണ്ട്.
താഴെ പുറ്റമണ്ണയിലെ ഗ്രൗണ്ടിൽ കളിച്ച പുറ്റംകുന്നിലെ അഞ്ച് കുട്ടികൾക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സമീപത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മേഖലയിൽ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ ബോധവത്കരണ നടപടികൾ ഊർജിതമാക്കി.
മഞ്ഞപ്പിത്ത രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ 15 മുതൽ 50 ദിവസം വരെ എടുക്കും എന്നതിനാൽ രോഗബാധയുണ്ടായ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ 50 ദിവസത്തേക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. ആഹാരം പങ്കിടുന്നതിലൂടെയും രോഗബാധിതർ ഉപയോഗിക്കുന്ന ശുചിമുറി, പാത്രങ്ങൾ പോലെയുള്ളവ പങ്കിട്ട് ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. രോഗബാധിതർ ആഹാരം പാചകം ചെയ്യുന്നതും വിളമ്പുന്നതും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കുന്നത് രോഗവ്യാപനം തടയാൻ സഹായകമാകുമെന്നും അധികൃതർ നിർദ്ദേശിച്ചു.