തിരുവനന്തപുരം: പ്രവാസികളുടെ ജീവിത സുരക്ഷയ്ക്കും പുനരധിവാസത്തിനുമായി വിപ്ലവകരമായ നിർദ്ദേശങ്ങൾ ലോക കേരള സഭയിൽ അവതരിപ്പിച്ച് നോർക്ക ഡയറക്ടറും എബിഎൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ. വെറും സഹതാപമല്ല, മറിച്ച് പ്രവാസി പ്രശ്നങ്ങൾക്ക് ‘വ്യവസ്ഥാപിതമായ പരിഹാരങ്ങളാണ്’ കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭവന പദ്ധതി, നിക്ഷേപ സുരക്ഷ, മാനസികാരോഗ്യം, തൊഴിൽ പുനരധിവാസം തുടങ്ങി പ്രവാസികളെ നേരിട്ട് ബാധിക്കുന്ന അഞ്ച് പ്രധാന വിഷയങ്ങളൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
കേരളത്തിൽ ഒരു വീടെന്ന സ്വപ്നം സാങ്കേതികവും നിയമപരവുമായ തടസ്സങ്ങൾ കാരണം പല പ്രവാസികൾക്കും ഇന്നും അപ്രാപ്യമാണ്. ബാങ്കിംഗ് നൂലാമാലകളും ഡോക്യുമെന്റേഷൻ പ്രശ്നങ്ങളും പരിഹരിക്കാൻ പ്രവാസി ക്ഷേമ ബോർഡുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് ഒരു ‘സംയോജിത ഭവന സുരക്ഷാ ചട്ടക്കൂട്’ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികൾക്ക് ഇത് അന്തസ്സുള്ള ജീവിതം ഉറപ്പാക്കും.
പ്രവാസികളുടെ സമ്പാദ്യത്തിന് സുരക്ഷിതവും സുതാര്യവുമായ നിക്ഷേപ മാർഗങ്ങൾ സർക്കാർ ഒരുക്കണം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് നിക്ഷേപത്തിന് അവസരം നൽകിയാൽ അത് പ്രവാസികളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതോടൊപ്പം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. ഇത് സംസ്ഥാനത്തിന് പുതിയൊരു വികസന മാതൃകയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളുടെ വിദേശ ജീവിതത്തിന് ശേഷം മടങ്ങിയെത്തുന്നവർക്ക് കേരളത്തിലെ തൊഴിൽ വിപണിയുമായി പൊരുത്തപ്പെടാൻ പ്രയാസമാണ്. ഇവർക്കായി നൈപുണ്യ നവീകരണം, സംരംഭകത്വ മെന്ററിംഗ്, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് എന്നിവ ഉൾപ്പെടുന്ന ഘടനാപരമായ ഒരു ‘പുനഃസംഗമ പരിപാടി’ നടപ്പിലാക്കണമെന്ന് ജെ.കെ. മേനോൻ നിർദ്ദേശിച്ചു.
ഒറ്റപ്പെടലും സാംസ്കാരിക സമ്മർദ്ദവും പ്രവാസികളിൽ വലിയ മാനസിക വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. നോർക്കയുമായി സഹകരിച്ച് പ്രൊഫഷണൽ കൗൺസിലിംഗ് സെന്ററുകളും ഹെൽപ്പ് ലൈനുകളും സ്ഥാപിക്കണം. “നാട് കൂടെയുണ്ട്” എന്ന തോന്നൽ പ്രവാസികളിൽ ഉണ്ടാക്കാൻ ഇത്തരം വൈകാരിക പിന്തുണാ സംവിധാനങ്ങൾ അത്യാവശ്യമാണ്.
പ്രവാസികൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും, അവരുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ എത്തുന്നുണ്ടെന്ന് ലോക കേരള സഭയിലൂടെ ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി പ്രശ്നങ്ങളെ രാഷ്ട്രീയത്തിന് അതീതമായി കാണാൻ സർക്കാർ തയ്യാറായത് അഭിനന്ദനാർഹമാണെന്നും ജെ.കെ. മേനോൻ കൂട്ടിച്ചേർത്തു.
പ്രവാസികൾ നേരിടുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾക്ക് പതിറ്റാണ്ടുകളായി അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. എന്നാൽ ലോക കേരള സഭയിലൂടെ ആ ചരിത്രപരമായ പോരായ്മ പരിഹരിക്കപ്പെടുകയാണ്, ജെ.കെ. മേനോൻ പറഞ്ഞു.

