
തിരുവനന്തപുരം: സിനിമ-വിനോദ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികളുടെ രൂപവത്കരണവും അവയുടെ നിഷ്പക്ഷമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ജസ്റ്റിസ് ഹേമ കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ സിനിമ-വിനോദ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചൂഷണവും സ്ത്രീ സുരക്ഷയും ഉറപ്പാക്കുന്നതിന് സമഗ്രമായ നിയമനിർമാണത്തിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികെയാണെന്ന് അദ്ദേഹം പറഞ്ഞു. (Sivankutty)
തൊഴിൽ ചൂഷണം ഒഴിവാക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും കൃത്യമായ മാർഗനിർദേശങ്ങൾ നൽകും. ഇതിന് മുന്നോടിയായി സിനിമ-വിനോദ മേഖലകളിലെ സംഘടനകളുടെ പ്രതിനിധികളുടെ ഏകദിന ശില്പശാല ഫെബ്രുവരിയിൽ എറണാകുളത്ത് സംഘടിപ്പിക്കും. സിനിമ-വിനോദ മേഖലകളിലെ വിവിധ സംഘടനകൾ നൽകിയ നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഇതുസംബന്ധിച്ച് ചേർന്ന തൊഴിൽ വകുപ്പ് ഉന്നതതല യോഗത്തിൽ മന്ത്രി അറിയിച്ചു.