
കോഴിക്കോട്: പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ എം.പി. ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ എസ്.പി. കെ.ഇ. ബൈജു രംഗത്ത്. എം.പി.യെ മർദിച്ചത് പോലീസുകാർ തന്നെയാണെന്നും, ചില പോലീസുകാർ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെന്നും എസ്.പി. പറഞ്ഞു.വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പരിപാടിയിൽ സംസാരിക്കവെയാണ് റൂറൽ എസ്.പി.യുടെ വെളിപ്പെടുത്തൽ.
"എം.പി.യെ പിന്നിൽനിന്ന് ലാത്തികൊണ്ട് ആരോ അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്," എസ്.പി. വ്യക്തമാക്കി. കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ സംഘർഷം ഉണ്ടായപ്പോൾ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നായിരുന്നു പോലീസിൻ്റെ ആദ്യ നിലപാട്. എന്നാൽ, എം.പിക്ക് മർദനമേൽക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ആക്രമണത്തിലാണ് ഷാഫി പറമ്പിലിൻ്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.
നേരത്തെ സി.പി.എം. നേതാക്കളും റൂറൽ എസ്.പി.യടക്കമുള്ള പോലീസുദ്യോഗസ്ഥരും പരിക്കേറ്റത് 'ഷോ' ആണെന്നും പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു.സംഭവത്തിൽ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്.നടപടിയുണ്ടായില്ലെങ്കിൽ റൂറൽ എസ്.പി.യുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.സംഭവത്തിൽ പാർലമെൻ്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും.