തിരുവനന്തപുരം: സി.പി.എം. നേതാവ് എം.എം. മണി വോട്ടർമാർക്കെതിരെ നടത്തിയ വിവാദ അധിക്ഷേപ പരാമർശത്തെ തള്ളിപ്പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജനങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അത് സി.പി.എം. പാർട്ടിക്ക് യോജിച്ച രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.(It is not right to criticize the people, V Sivankutty rejects MM Mani's remarks)
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട കനത്ത തിരിച്ചടിയിൽ മന്ത്രി പ്രതികരിച്ചു. "പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. എങ്കിലും ജനങ്ങളുടെ വിധിയെ മാനിക്കുന്നു. ശക്തമായി പാർട്ടിയും മുന്നണിയും തിരിച്ചുവരും," അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ബി.ജെ.പി.യുടെ കടന്നുകയറ്റം മതനിരപേക്ഷതയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
58% ശതമാനം ആളുകൾ മാത്രമാണ് വോട്ട് ചെയ്തത്. സി.പി.എമ്മിന്റെ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ല. ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏതെങ്കിലും തരത്തിൽ അടിയൊഴുക്കുകൾ ഉണ്ടായോ എന്ന് പരിശോധിക്കണം. വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. ശ്രമിച്ചു. പ്രീ-പോൾ ഫലം വോട്ടെടുപ്പിന് മുൻപ് പുറത്തുവിട്ടത് ഇലക്ഷൻ കമ്മീഷൻ ഗൗരവത്തോടെ കണ്ടില്ല. ഇതിൽ നടപടി വേണം.
സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. ഉള്ളൂരിൽ വിമതൻ വന്നിട്ടും സി.പി.എം. വിജയിച്ചത് ഇതിന് തെളിവാണ്. മുൻ മേയർ ആര്യ രാജേന്ദ്രനെതിരായ ആരോപണങ്ങൾ മന്ത്രി തള്ളിപ്പറഞ്ഞു. ആര്യ രാജേന്ദ്രൻ പാർട്ടിക്ക് വിധേയമായാണ് പ്രവർത്തിച്ചത്. അവരുടെ പ്രവർത്തനശൈലിയെക്കുറിച്ച് ഒരു പരാതിയും വന്നിട്ടില്ല. ആര്യയെ പ്രചാരണ രംഗത്തുനിന്ന് ഒഴിവാക്കിയിട്ടില്ല. മൂന്ന് വാർഡുകളുടെ ചുമതല നൽകിയിരുന്നു. ഇടയ്ക്ക് ഒരാഴ്ച ആര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാലാണ് ചില പരിപാടികളിൽ പങ്കെടുക്കാതിരുന്നത്.