കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള എസ്.എഫ്.ഐയുടെ തീരുമാനത്തിനെതിരെ എം.എസ്.എഫ്. ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.(It is not right to create the impression that all believers are communalists, MSF against SFI’s beef fest)
കേരളത്തിലെ ഹൈന്ദവരിൽ ബീഫ് കഴിക്കുന്നവരും അല്ലാത്തവരുമുണ്ട്. അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാതെ അവർക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി വെല്ലുവിളിക്കുന്നത് ശരിയല്ല. ബീഫ് ഫെസ്റ്റ് നടത്തിയാൽ മുസ്ലിം ന്യൂനപക്ഷം കൂടെ നിൽക്കുമെന്ന സി.പി.എമ്മിന്റെ ധാരണ തെറ്റാണ്. വിശ്വാസികളെല്ലാം വർഗ്ഗീയവാദികളാണെന്ന പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.
ബീഫ് നിരോധനം മനുഷ്യാവകാശ ലംഘനമാണെന്നത് പോലെ തന്നെ ബീഫ് കഴിക്കാൻ ആരെയും നിർബന്ധിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട സിനിമയായതിനാലാണ് നാം അതിനെ എതിർത്തത്. ആ സിനിമ ബഹിഷ്കരിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരം സമരാഭാസങ്ങൾ നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

