കൊച്ചി : കേരളത്തിൻ്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കം. പരിപാടി ഉദ്‌ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. ( Invest Kerala Global Summit 2025)
ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരും, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും പങ്കെടുത്തു. മൂവായിരത്തിലധികം പ്രതിനിധികളാണ് എത്തിയത്.
മുഖ്യമന്ത്രി വ്യാവസായിക രംഗത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. സർക്കാർ വ്യവസായ പുരോഗതിയുടെ ഫെസിലിറ്റേറ്റർ ആയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കേരളത്തിലേക്ക് എത്തുന്ന നിക്ഷേപകർക്ക് ചുവപ്പുനാട കുരുക്കിനെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട എന്നും, വ്യവസായങ്ങൾക്ക് വേണ്ടി അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളം പവർകട്ട് ഇല്ലാത്ത സംസ്‌ഥാനമാണ് എന്നും, 100ൽ 87 പേർക്കും ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണെന്നും പറഞ്ഞ പിണറായി, ഇത് ദേശീയ ശരാശരിക്കും മുകളിലാണെന്നും ചൂണ്ടിക്കാട്ടി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ രാജ്യത്ത് കേരളം ഒന്നാമതാണെന്നാണ് അദ്ദേഹം പറഞ്ഞത്.