തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ മേൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ വൻ സമ്മർദ്ദമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Intervention of the Chief Minister's Office in Kadakampally's case, VD Satheesan on Sabarimala gold theft case)
തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്ന സമ്മർദ്ദം എസ്.ഐ.ടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ടെന്നാണ് സതീശൻ്റെ ആരോപണം. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ കടകംപള്ളിയുടെ പേര് പറഞ്ഞുകഴിഞ്ഞു. കൂടാതെ, പ്രതിപക്ഷത്തിൻ്റെ പക്കലും കടകംപള്ളിയും കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ബന്ധമുണ്ടെന്നതിൻ്റെ തെളിവുകളുണ്ട്.
ചോദ്യംചെയ്യൽ, തിരഞ്ഞെടുപ്പ് കാലത്ത് അജണ്ടയാകാതിരിക്കാൻ വൈകിക്കാൻ പരമാവധി ശ്രമം നടക്കുകയാണെന്നും സതീശൻ ആരോപിച്ചു. ശബരിമല കേസിൻ്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിന് നേർക്കും പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം ഉന്നയിച്ചു.