തൃശൂർ: വരന്തരപ്പള്ളിയിൽ ഗർഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രാഥമികമായി ആത്മഹത്യയാണെന്ന് പൊലീസ് നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക കണ്ടെത്തലിൽ കൊലപാതകം എന്ന് സംശയിക്കാനുള്ള തെളിവുകളില്ല. ഭർതൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.(Initial conclusion is that Archana's death was a suicide)
മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസിന്റെയും ജിഷയുടെയും മകളായ അർച്ചന (20). ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
അർച്ചന തീകൊളുത്തുന്ന സമയത്ത് ഭർത്താവ് ഷാരോൺ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്താണ് സംഭവം. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാം എന്നാണ് നിഗമനം.
അർച്ചനയുടെ അച്ഛൻ ഹരിദാസിന്റെ പരാതിയിൽ, ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. ഭർതൃവീട്ടിൽ അർച്ചന ശാരീരികമായും മാനസികമായും പീഡനം അനുഭവിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാരോണിന്റെ അമ്മയെ പ്രതിചേർക്കുന്ന കാര്യത്തിൽ തുടർ അന്വേഷണത്തിന് ശേഷമേ തീരുമാനമുണ്ടാകൂ. ഏഴ് മാസം മുമ്പായിരുന്നു ഷാരോണിന്റെയും അളഗപ്പനഗർ പോളി ടെക്നിക്കിൽ ഡിപ്ലോമ പൂർത്തിയാക്കിയ അർച്ചനയുടെയും പ്രണയവിവാഹം.അർച്ചനയുടെ അമ്മയുടെ വീടിന് സമീപം ഷാരോണും കുടുംബവും വാടകയ്ക്ക് താമസിക്കാൻ എത്തിയപ്പോഴുള്ള പരിചയമാണ് പ്രണയത്തിലെത്തിയതും വീടുവിട്ടിറങ്ങിപ്പോകുന്നതിന് കാരണമായതും.
അന്നുമുതൽ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിക്കാറില്ലായിരുന്നുവെന്ന് അച്ഛൻ ഹരിദാസ് പറയുന്നു. ഷാരോൺ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോൺ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. മകൾ നല്ലനിലയിൽ ജീവിച്ചുകാണാൻ ആഗ്രഹിച്ചിരുന്നുവെന്നും ഹരിദാസ് പറഞ്ഞു