തൃശൂർ : പുതുക്കാട് യുവതി നവജാത ശുശുക്കളെ പ്രസവിച്ച് കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുഴികൾ തുറന്നുള്ള പരിശോധന ആരംഭിച്ചു. ഒരടി താഴ്ച്ചയിലെടുത്ത കുഴിയിൽ നിന്ന് ചെറിയയ അസ്ഥിക്കഷണങ്ങൾ ലഭിച്ചു. (Infanticide case in Thrissur)
കൊലപാതകം നടന്ന് 8 മാസങ്ങൾക്ക് ശേഷമാണ് കുഴികൾ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി പുറത്തെടുക്കുന്നത്. ഫോറൻസിക് സംഘം മണ്ണിൻ്റെ അവശിഷ്ടങ്ങളും ശേഖരിക്കുന്നുണ്ട്. അസ്ഥിക്കഷ്ണങ്ങൾ ലഭിച്ചത് പ്രതി അനീഷ പറഞ്ഞ സ്ഥലത്ത് നിന്നാണ്.
ഇളക്കിയ മണ്ണും, അസ്ഥികളുമടക്കം ഫോറൻസിക് സംഘം കവറിൽ ശേഖരിച്ചു. അതേസമയം, പ്രതി അനീഷ ഗർഭിണി ആണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് മാതാവ് സുമതി. യുവതിക്ക് പി സി ഒ ഡി ഉണ്ടെന്നും ഇടയ്ക്കിടയ്ക്ക് വണ്ണം കൂടുകയും കുറയുകയും ചെയ്യുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു സമയത്തും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സുമതി വ്യക്തമാക്കി. ഭവിൻ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും, കല്യാണം നടത്താൻ തനിക്ക് താൽപര്യം ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു. ഇയാളുടെ ഫോണിൽ കുഞ്ഞിൻ്റെ ദൃശ്യം ഉണ്ടായിരുന്നതായി വിവരമുണ്ട്. വഴക്കിനിടെ എറിഞ്ഞുടച്ച ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണ്. വയറിൽ തുണി കെട്ടിയാണ് ഇവർ ഗർഭാവസ്ഥ മറച്ചത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് ഗുണമായി. കുഞ്ഞുങ്ങളെ ബക്കറ്റിൽ കൊണ്ട് വന്നു കുഴിച്ചിട്ടെന്നാണ് മൊഴി. അയൽവാസി ഗർഭത്തെക്കുറിച്ച് ചോദിച്ചപ്പോൾ അനീഷ പോലീസിൽ പരാതി നൽകിയിരുന്നു