തൃശൂർ : പുതുക്കോട്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിലെ പ്രതി അനീഷ ഗർഭിണി ആണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് മാതാവ് സുമതി. യുവതിക്ക് പി സി ഒ ഡി ഉണ്ടെന്നും ഇടയ്ക്കിടയ്ക്ക് വണ്ണം കൂടുകയും കുറയുകയും ചെയ്യുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.(Infanticide case in Thrissur)
ഒരു സമയത്തും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സുമതി വ്യക്തമാക്കി. ഭവിൻ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും, കല്യാണം നടത്താൻ തനിക്ക് താൽപര്യം ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു. ഇയാളുടെ ഫോണിൽ കുഞ്ഞിൻ്റെ ദൃശ്യം ഉണ്ടായിരുന്നതായി വിവരമുണ്ട്. വഴക്കിനിടെ എറിഞ്ഞുടച്ച ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
സംഭവത്തിൽ ഇന്ന് കുഴികൾ തുറന്ന് പരിശോധിക്കും. ഒന്നാം പ്രതി അനീഷ ആദ്യത്തെ കുഞ്ഞിനെ കുഴിച്ചിട്ട അവരുടെ വീടിൻ്റെ പരിസരം, രണ്ടാം പ്രതി ഭവിൻ രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട അയാളുടെ വീടിൻ്റെ പരിസരം എന്നിവിടങ്ങളിൽ ഫോറൻസിക് സംഘത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തും.
ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണ്. വയറിൽ തുണി കെട്ടിയാണ് ഇവർ ഗർഭാവസ്ഥ മറച്ചത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് ഗുണമായി. കുഞ്ഞുങ്ങളെ ബക്കറ്റിൽ കൊണ്ട് വന്നു കുഴിച്ചിട്ടെന്നാണ് മൊഴി. അയൽവാസി ഗർഭത്തെക്കുറിച്ച് ചോദിച്ചപ്പോൾ അനീഷ പോലീസിൽ പരാതി നൽകിയിരുന്നു.