ഇന്ദിരയ്ക്കും മകനും ഇനി സുരക്ഷിതത്വത്തിന്റെ തണല്‍: മാജിക് ഹോമിന്റെ അഞ്ചാമത് വീടിന്റെ താക്കോല്‍ കൈമാറി

ഇന്ദിരയ്ക്കും മകനും ഇനി സുരക്ഷിതത്വത്തിന്റെ തണല്‍: മാജിക് ഹോമിന്റെ അഞ്ചാമത് വീടിന്റെ താക്കോല്‍ കൈമാറി
Published on

27 വര്‍ഷം നീണ്ട വാടകവീട്ടിലെ ദുരിതജീവിതത്തിന് വിരാമം. ചലനപരിമിതയായ ഇന്ദിരയും ബൗദ്ധികപരിമിതിയുള്ള മകന്‍ രാഹുലും ഇനി സുരക്ഷിതത്വത്തിന്റെ തണലില്‍. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ (ഡി.എ.സി) 'മാജിക് ഹോം' പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ചാമത്തെ വീടിന്റെ താക്കോല്‍ വക്കം അടിവാരത്ത് വച്ച് ഇവര്‍ക്ക് കൈമാറി. നിറകണ്ണുകളോടെയാണ് ഇന്ദിര പുതിയ ജീവിതത്തിലേക്ക് കടന്നു കയറിയത്.

വീടിന്റെ താക്കോല്‍ വിഖ്യാത ചലച്ചിത്ര സംവിധായകനും ഡി.എ.സി രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ദിരയ്ക്കും രാഹുലിനും കൈമാറി. ഡി.എ.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജയഡാളി എം.വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ അവാര്‍ഡ് ജേതാവും ഗായകനുമായ ആദിത്യ സുരേഷിന്റെ സംഗീതാലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

ഏഴ് മാസം മുമ്പാണ് ഇന്ദിരയുടെ കാഴ്ചപരിമിതനായ ഭര്‍ത്താവ് മരണപ്പെട്ടത്. അതോടെ രണ്ട് മക്കളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത്, വാടക കൊടുക്കാനാവാതെ കഷ്ടപ്പെടുമ്പോഴാണ് മാജിക് ഹോം പദ്ധതിയിലൂടെ വീടിന് ഇവര്‍ അര്‍ഹരാകുന്നത്. ഭൂമി നല്‍കിയ വക്കം സ്വദേശി ഷക്കീബിനെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച റിയാദ് റഷീദിനെയും ചടങ്ങില്‍ മെമെന്റോ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു.

'എന്റെ കാലശേഷം എന്റെ മക്കള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ ഒരു തുണ്ട് ഭൂമിയും സ്വര്‍ഗംപോലൊരു വീടും കിട്ടിയല്ലോ,' നിറകണ്ണുകളോടെ ഇന്ദിര പറഞ്ഞു. 'മക്കളെയും ചേര്‍ത്ത് പിടിച്ച് തൊഴുത്തില്‍ വരെ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ വലിയ സ്വപ്നമാണ് മുതുകാട് സാറിന്റെ സുമനസ്സുകൊണ്ട് വന്നുചേര്‍ന്നത്.'

വക്കത്തെ ബഡ്സ് സ്‌കൂളില്‍ പഠിക്കുന്ന 30-കാരനായ രാഹുലിന് പുറമെ ഒരു മകന്‍ കൂടി ഇന്ദിരയ്ക്കുണ്ട്. ഡി.എ.സി വിലയ്ക്ക് വാങ്ങിയ മൂന്ന് സെന്റ് ഭൂമിയിലാണ് 540 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ഭിന്നശേഷി സൗഹൃദ വീട് നിര്‍മ്മിച്ചത്. റാമ്പ്, ഭിന്നശേഷി സൗഹൃദ ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഡി.എ.സി മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. നിലവില്‍ കാസര്‍ഗോഡ്, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറിയിട്ടുണ്ട്. ഈ ഭിന്നശേഷി സൗഹൃദ വീടുകള്‍ മാതൃകയാക്കി കൂടുതല്‍ ആളുകള്‍ക്ക് ഇത്തരത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ജീവകാരുണ്യ സംഘടനകള്‍ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ആള്‍കേരള പ്രവാസി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വക്കം ജയലാല്‍ സ്വാഗതവും സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ദിവ്യ നന്ദിയും പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ (ഡി.എ.സി) 'മാജിക് ഹോം' പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ചാമത്തെ വീടിന്റെ താക്കോല്‍ വിഖ്യാത ചലച്ചിത്ര സംവിധായകനും ഡി.എ.സി രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ദിരയ്ക്കും രാഹുലിനും കൈമാറുന്നു. ഡി.എ.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജയഡാളി എം.വി എന്നിവര്‍ സമീപം.

Related Stories

No stories found.
Times Kerala
timeskerala.com