കൊച്ചി : മലയാറ്റൂർ വനമേഖലയിലെ പുഴകളിൽ ആവർത്തിച്ച് ആനകളുടെ ജഡങ്ങൾ കണ്ടെത്തുന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനം വകുപ്പ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ കുമാർ ചെയർമാനായ പതിനൊന്ന് അംഗ സമിതിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
മലയാറ്റൂർ ഡി എഫ് ഒ, ഡോക്ടർ അരുൺ സക്രിയ ഉൾപ്പെടെയുള്ള വിദഗ്ധരും സമിതിയുടെ ഭാഗമാണ്. പോസ്റ്റുമോർട്ടം നടപടികളും റിപ്പോർട്ടുകളും, ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള കാരണങ്ങൾ, സംശയാസ്പദമോ സംഭവങ്ങൾ, വനം വകുപ്പിന്റെ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടത്. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.