പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം മറച്ചുവെച്ചുവെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തലിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപകൻ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരോട് ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.(Incident of teacher molesting student, the school authorities hid the information for several days)
ഡിസംബർ 18-നാണ് പീഡനത്തിനിരയായ വിദ്യാർത്ഥി വിവരം സഹപാഠിയോട് തുറന്നുപറയുന്നത്. അന്നുതന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞെങ്കിലും പോലീസിലോ ചൈൽഡ് ലൈനിലോ അറിയിക്കാൻ തയ്യാറായില്ല. ഡിസംബർ 19-ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് മുഖേന ആഭ്യന്തര നടപടിയെടുത്ത് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു.
സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് സ്കൂളിൽ എത്തിയപ്പോഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകാൻ അധികൃതർ തയ്യാറായത്. പീഡന വിവരം മറച്ചുവെച്ചതിനും പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതിനും സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കും.
കൊല്ലങ്കോട് സ്വദേശിയും സ്കൂളിലെ സംസ്‌കൃത അധ്യാപകനുമായ അനിലാണ് കേസിലെ പ്രതി. കഴിഞ്ഞ നവംബർ 29-നാണ് അധ്യാപകൻ വിദ്യാർത്ഥിയെ തന്റെ ക്വാർട്ടേഴ്സിലെത്തിച്ച് മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചത്. പ്രതിയെ കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലെടുത്തിരുന്നു.