പാലക്കാട്: അട്ടപ്പള്ളത്ത് മോഷണക്കുറ്റമാരോപിച്ച് നാട്ടുകാർ മർദ്ദിച്ചതിനെത്തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഉത്തർപ്രദേശ് സ്വദേശിയായ രാം നാരായണൻ ആണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുക. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Incident of death of interstate worker after being beaten in Palakkad, Postmortem today)
കൊല്ലപ്പെട്ട രാം നാരായണൻ ഒരാഴ്ച മുൻപാണ് കേരളത്തിലെത്തിയതെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കള്ളനെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അവശനായ രാം നാരായണനെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ചോര ഛർദ്ദിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മരണത്തിന്റെ പ്രധാന കാരണംപോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.