കണ്ണൂർ: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ സി.പി.ഐ. നേതൃത്വം നടപടി സ്വീകരിച്ചു. കണ്ണൂർ ജില്ലയിലെ രണ്ട് നേതാക്കൾക്കാണ് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.(Incident of burning effigy of Minister V Sivankutty, Action in CPI)
എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. രജീഷ്, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി സാഗർ കെ.വി എന്നിവർക്കാണ് നോട്ടീസ് നൽകിയത്. 'കൈവിട്ട പ്രതിഷേധത്തിന്റെ' സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുന്നണി മര്യാദകൾ ലംഘിക്കപ്പെട്ടതിൽ സി.പി.ഐ. നേതൃത്വത്തിന് അതൃപ്തിയുണ്ട്.
കോലം കത്തിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ്. ഇന്നലെ (വ്യാഴാഴ്ച) ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ അറിയിച്ചത്.
ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും, എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും കൈക്കൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ജിസ്‌മോൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സി.പി.ഐ. മന്ത്രിമാർക്കെതിരെയും എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്. എന്നീ സംഘടനകളുടെ സമരങ്ങൾക്കെതിരെയും മന്ത്രി വി. ശിവൻകുട്ടി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുള്ള എ.ഐ.വൈ.എഫ്. പ്രസ്താവന വന്നതും, ഇപ്പോൾ സി.പി.ഐ. സംഘടനാ നടപടി സ്വീകരിച്ചതും.