എറണാകുളം: ഗർഭിണിയായ യുവതിയെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് മർദിച്ച സംഭവത്തിൽ എസ്.എച്ച്.ഒ പ്രതാപചന്ദ്രനെതിരെയുള്ള വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും. ഉദ്യോഗസ്ഥനെതിരെ കൂടുതൽ പരാതികൾ വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.(Incident of beating a pregnant woman, Departmental investigation against SHO to begin today)
പ്രതാപചന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രം നീതി ലഭിക്കില്ലെന്നും ക്രിമിനൽ കേസെടുക്കണമെന്നുമാണ് മർദനമേറ്റ കുടുംബത്തിന്റെ ആവശ്യം. പൊലീസ് സ്റ്റേഷനിൽ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥൻ പെരുമാറിയതെന്ന് പരാതിക്കാരിയായ ഷൈമോൾ ആരോപിച്ചു.
കേസിൽ തുടർ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നോർത്തിൽ ലോഡ്ജ് നടത്തുന്ന ഷൈമോളിന്റെയും ഭർത്താവ് ബെഞ്ചോയുടെയും തീരുമാനം. 2024 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനുള്ളിൽ വെച്ച് നടന്ന പൊലീസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിട്ടുനൽകാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. തുടർന്ന് ഹൈക്കോടതിയിൽ നിന്ന് പ്രത്യേക ഉത്തരവ് സമ്പാദിച്ചാണ് ഷൈമോൾ ദൃശ്യങ്ങൾ ശേഖരിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായത്.