തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിനെതിരെ ബാർ കൗൺസിൽ നടപടി. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്ക്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും.
ബെയ്ലിൻ കാരണം കാണിക്കൽ ദാസിന് നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു. അച്ചടക്ക കമ്മിറ്റി തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും.
അതേസമയം അഭിഭാഷകയായ ശാമിലിയെ അതിക്രൂരമായി ആക്രമിച്ച പ്രതി ബെയ്‌ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. മർദ്ദനത്തിൽ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കുള്ള ശമാലി ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തന്നെ മർദ്ദിച്ച പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് ബാർ അസോസിയേഷൻ സെക്രട്ടറിയാണെന്ന് അഭിഭാഷക ആരോപിച്ചിരുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും നടന്നത് അസാധാരണ സംഭവമാണെന്നും ബാർ കൗൺസിൽ ചെയർമാൻ ടി എസ് അജിത്ത് പ്രതികരിച്ചു.
ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയ്‌ലിന്‍ ദാസ് മർദ്ദിച്ചിരുന്നുവെന്നും അഭിഭാഷക പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി ബാർ കൗൺസിലിനും, ബാർ സോസിയേഷനും ശാമിലി നേരിട്ടെത്തി ഇന്ന് പരാതി നൽകിയത്.
ഉച്ചയോടെ അഭിഭാഷകയുമായി പൊലീസ് വഞ്ചിയൂരിലെ ഓഫീസിലെത്തി തെളിവ് ശേഖരിച്ചു.അതേസമയം, കേസിൽ മുൻകൂർ ജാമ്യത്തിന് ബെയ്ലിൻ ദാസ് നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ.