തിരൂര്‍ : പൊതുവേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. മുന്‍പ് മാറ് മറയ്ക്കാനായിരുന്നു സമരമെന്നും ഇപ്പോള്‍ കാണിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുകൂട്ടര്‍ മുഖം മറയ്ക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ വേറെ ചിലതൊക്കെ തുറന്നുകാണിക്കാന്‍ നടക്കുകയാണ്.സിബിഎസ്ഇ അധ്യാപകരുടെ സംഗമവേദിയിലായിരുന്നു ഫസൽ ഗഫൂറിന്റെ വിവാദ പരാമര്‍ശം.
നമുക്ക് അറേബ്യന്‍ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട. പൂര്‍വീകര്‍ നടന്നതുപോലെ നടന്നാല്‍ മതി. അധ്യാപികമാര്‍ പല ക്യാമ്പുകളിലും പങ്കെടുക്കാറുണ്ട്. പക്ഷേ, ആ ക്യാമ്പുകളെ കൂത്തമ്പലമാക്കി മാറ്റരുത്. അവിടെ ആട്ടവും പാട്ടുമൊന്നും വേണ്ട. ഡിജെ വെച്ച് ടീച്ചര്‍മാര്‍ തുള്ളണ്ട.ഡിജെ വെച്ച് തുള്ളുന്നത് എന്തിനാണ്. തൊട്ടുകളിയും ചുറ്റിക്കളിയും വേണ്ട. പ്രൈവറ്റ് കളി കളിച്ചോ, പബ്ലിക് കളി വേണ്ട.
പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മാറ് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളൊക്കെ സല്‍വാറും സാരിയുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. അത് പൊന്തിച്ച് കോഴിക്കാല് കാണിക്കുന്നു. ഈ കോഴിക്കാല് കാണിച്ചിട്ട് എന്താ കാര്യം. അത് അടുത്തുള്ള ചിക്കിങിലോ കെഎഫ്‌സിയിലോ കൊണ്ടുപോയി കാണിക്കൂ. ട്രൗസറിടുന്നതില്‍ വലിയ കുഴപ്പമില്ല. പക്ഷെ അതിന്റെ വലിപ്പം ഇനിയും കുറയരുത്. അമിതമായ പാശ്ചാത്യവത്കരണമാണ് എല്ലാത്തിനും കാരണം. അത് ഇനി വേണ്ട.' ഫസല്‍ ഗഫൂര്‍ പറഞ്ഞു.