തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജയിൽ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ഔദ്യോഗിക ക്വാർട്ടേഴ്സിലും വിജിലൻസ് ഇന്നലെ മിന്നൽ പരിശോധന നടത്തി. റെയ്ഡിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ വിജിലൻസ് രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.(Illegal wealth acquisition, Vigilance raids Jail DIG Vinod Kumar's house and official quarters)
ആലപ്പുഴയിലെ കുടുംബവീട്ടിലും തിരുവനന്തപുരം പൂജപ്പുരയിലെ ഔദ്യോഗിക ക്വാർട്ടേഴ്സിലുമാണ് ഒരേസമയം പരിശോധന നടന്നത്. കോടതിയിൽ നിന്ന് സെർച്ച് വാറന്റ് വാങ്ങിയ ശേഷമായിരുന്നു വിജിലൻസ് സംഘത്തിന്റെ നടപടി. റെയ്ഡിൽ നിർണ്ണായകമായ ചില രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
തടവുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് വിനോദ് കുമാറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ ബാങ്ക് അക്കൗണ്ട് പരിശോധനയിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് കണ്ടെത്തിയതോടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
രണ്ട് ഗുരുതരമായ കേസുകൾ വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടും ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. അദ്ദേഹം നിലവിൽ പദവിയിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.