കണ്ണൂർ : എം.വി. ജയരാജന് സ്ത്രീധനം കിട്ടിയ പണം കൊണ്ടാണ് റോഡ് നിർമാണം നടത്തിയതെങ്കിൽ ഉദ്ഘാടനത്തിന് പോകില്ലായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചാവശ്ശേരിയിൽ റോഡ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പരിപാടിയിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടിയാണ് ചെയ്യുന്നത്. എംഎൽഎ എന്ന നിലയിൽ താനാണ് റോഡ് നവീകരണത്തിന് തുക ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നേകാൽ കോടി രൂപ സർക്കാർ അനുവദിച്ചത്. എം.വി. ജയരാജന്റെ സ്ത്രീധന പൈസ കൊണ്ടാണ് റോഡ് നിർമാണം എന്നറിഞ്ഞിരുന്നെങ്കിൽ താൻ പോകില്ലായിരുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന പരിപാടിയിൽ സ്ഥലത്തെ എംഎൽഎ എന്ന നിലയിൽ പങ്കെടുക്കും.
നവകേരള സദസ് വഴി ഉണ്ടായ വികസനം ആണെങ്കിലും സർക്കാർ ഫണ്ട് വേണ്ടെന്നു പറയില്ല. ആന എലിയെ പ്രസവിച്ചത് പോലെയാണ് തുക. തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളത്തരങ്ങളിലൂടെ ജയിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 2010ലെ പോലെ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.