
ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾക്ക് സിനിമാതാരങ്ങളെ കൊണ്ടുവരുന്നതിനെതിരെ സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ. ഉടുപ്പിടാത്ത സിനിമാതാരങ്ങളെയാണ് ഉദ്ഘാടനങ്ങൾക്കായി കൊണ്ടുവരുന്നതെന്നും, നമ്മുടെ സമൂഹത്തിന് സിനിമാക്കാരോട് ഒരുതരം ഭ്രാന്താണ് എന്നും പ്രതിഭ പറഞ്ഞു.
കായംകുളം എരുവ നളന്ദാ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34-ാം വാർഷികാഘോഷത്തിന്റെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. "ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നതാണ് ഒരു പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ?" എന്നും പ്രതിഭ ചോദിച്ചു.
ഉടുപ്പിടാത്ത സിനിമാതാരങ്ങൾ വന്നാൽ എല്ലാവരും അങ്ങോട്ട് ഇടിച്ചുകയറും. അത്തരം രീതികൾ മാറണം. തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണം. ഇത് പറയുമ്പോൾ തൻ്റെ നേരെ 'സദാചാരം' പറഞ്ഞ് വരരുതെന്നും, മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയെന്നുമാണ് പ്രതിഭയുടെ നിലപാട്.
തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാൻ ഒരാൾ തീരുമാനിച്ചാൽ ചോദ്യം ചെയ്യേണ്ട അവകാശമൊന്നും നമുക്കില്ല. എന്നാൽ, ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു **'ഒളിഞ്ഞുനോട്ട പരിപാടി'**യുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമൻ്റ് ചെയ്യുന്നതാണ് രീതിയെന്നും പ്രതിഭ പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു.