

ഇടുക്കി: നിർമ്മാണത്തിന് ശേഷമുള്ള ഏറ്റവും വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി ജലവൈദ്യുതി നിലയം നാളെ മുതൽ ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്കാലികമായി അടച്ചിടുന്നത്. ഇതോടെ, ഇടുക്കി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം പൂർണ്ണമായി മുടങ്ങും.(Idukki power plant to be shut down from tomorrow)
ജനറേറ്ററുകളുടെ വാൽവുകളിൽ ഗുരുതര തകരാറുകൾ ശ്രദ്ധയിൽപ്പെട്ടെന്നും അറ്റകുറ്റപ്പണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഇടുക്കി നിലയം അടയ്ക്കുന്നതോടെ സംസ്ഥാനത്ത് ഒരു മാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക. ഇത് മറികടക്കാൻ കെ.എസ്.ഇ.ബി. സ്വീകരിക്കുന്ന നടപടികൾ മന്ത്രി വിശദീകരിച്ചു.
ഉത്പാദനം കൂടിയ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ബാർട്ടർ സംവിധാനത്തിൽ നൽകിയിരുന്ന 400 മെഗാവാട്ട് അധിക വൈദ്യുതി, 5% അധിക യൂണിറ്റോടെ തിരികെ വാങ്ങും. 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കും. വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരില്ലെന്നും ലോഡ് ഷെഡിംഗ് നടപ്പാക്കേണ്ടി വരില്ലെന്നും മന്ത്രി ഉറപ്പുനൽകി.
നവംബർ 11 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിലാണ് പവർഹൗസ് ഭാഗികമായി അടച്ചിടുന്നത്. ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണത്തിനാണ് അടിയന്തരമായി അറ്റകുറ്റപ്പണി വേണ്ടത്. രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൽവുകളുടെ സീലുകൾ തേഞ്ഞുപോയതാണ് പ്രധാനം.
ഈ മൂന്ന് ജനറേറ്ററുകൾക്ക് ഒപ്പം നാലാമത്തെ ജനറേറ്ററിന്റെ പ്രവർത്തനവും നിർത്തുന്നതോടെ, പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ടെന്നത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും. ഇത്തവണ കനത്ത മഴ ലഭിച്ച് ഉത്പാദനം കൂടിയതിനാൽ പരിഹാരം വൈകിയതാണ് മൂന്ന് ജനറേറ്ററുകൾ ഒരുമിച്ച് പ്രവർത്തനം നിർത്തേണ്ടി വന്നതിന് കാരണം.
മലങ്കര ജലാശയത്തിലേക്ക് വെള്ളമെത്തില്ലെന്ന കാരണത്താൽ നിരവധി കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, വലിയ രീതിയിൽ ജലനിരപ്പ് താഴാൻ സാധ്യതയില്ലെന്നും കുടിവെള്ള ക്ഷാമം ഉണ്ടാകില്ലെന്നുമാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. നിലവിൽ ഇടവിട്ട മഴ ലഭിക്കുന്നത് അനുകൂല ഘടകമാണെന്നും അധികൃതർ പറയുന്നു.