
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയൻ സസ്‍പെൻഡ് ചെയ്തത്. നടപടിയുണ്ടായത് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു.(IAS conflict in Kerala )
എൻ പ്രശാന്തിനെതിരായ കണ്ടെത്തൽ ഭരണസംവിധാനത്തിൻ്റെ പ്രതിച്ഛായ തകർക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയെന്നാണ്. കെ ഗോപാലകൃഷ്ണൻ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചതായും സസ്‌പെൻഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.
സസ്‌പെൻഷൻ റിപ്പോർട്ടിൽ പ്രശാന്തിൻ്റെ ചട്ടലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട്. മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെതിരായി അദ്ദേഹം നടത്തിയ ആരോപണങ്ങൾ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായെന്നും പറയുന്ന റിപ്പോർട്ടിൽ, ഇത് ഭരണ സംവിധാനത്തിന് ചീത്തപ്പേര് വരുത്തിയെന്നും വിമർശിക്കുന്നു.