

തൃശൂർ: എയിംസ് ആശുപത്രി തൃശൂരിൽ സ്ഥാപിക്കുമെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൻറെ വികസനം ലക്ഷ്യമിട്ടുള്ള ‘എസ്‍ജി കോഫി ടൈംസ്’ എന്ന പേരിലുള്ള പുതിയ ചർച്ചാ പരിപാടിയിൽ സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. കമ്മ്യൂണിസം കൊണ്ട് ഇല്ലാതായ ആലപ്പുഴ ജില്ലയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമോ പ്രാദേശികതയോ താൻ ഈ വിഷയത്തിൽ കാണുന്നില്ല. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാർ പ്രാർഥിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് പറഞ്ഞിരുന്നതാണ്. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്കുമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, മെട്രോ റെയിൽ സർവീസ് തൃശൂരിലേക്ക് വരുമെന്നും താൻ ഇന്നേവരെ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തും. ശേഷം അവിടെ നിന്ന് ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡ് പ്രാബല്യത്തിൽ വരുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ഇത് നിലവിൽ വരുന്നതോടെ എല്ലാ ജനങ്ങൾക്കും തുല്യതയും ന്യായവും നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.