
കൊച്ചി: തനിക്ക് പല കാര്യങ്ങളും അറിയാമെന്നും എല്ലാം തുറന്നു പറഞ്ഞാൽ പ്രത്യാഘാതം താങ്ങില്ലെന്നും നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ. നിലവിൽ ഒരു സ്ഥലത്തും പോകാനാവില്ലെന്നും ഇരകൾ അപഹാസ്യരാകുന്നുവെന്നും നടി പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നിരന്തരം സൈബർ ആക്രമണം നേരിടുന്നതിനു പിന്നാലെ സിപിഎം വേദിയിൽ പോയതിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.
താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നവർ ആർക്കൊപ്പം അതു നടത്തിയെന്ന് വ്യക്തമാക്കണം. അതു തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ തയാറാണെന്നും റിനി പറഞ്ഞു. ‘‘സ്ത്രീപക്ഷ നിലപാടാണ് എനിക്ക്. അതു സംസാരിക്കുന്നതിനു വേദിയൊരുങ്ങിയപ്പോളാണ് പോയി സംസാരിച്ചത്. ഇനിയും അത്തരം വേദികളിൽ പോകും. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. സിപിഎം വേദിയിൽ പോയത് വിവാദമാക്കേണ്ട ആവശ്യമില്ല. സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരായ പരിപാടി ആയിരുന്നു. ഒരു പാർട്ടിക്കെതിരെയും അവിടെ ഞാൻ സംസാരിച്ചിട്ടില്ല. ഇത്തരം പരിപാടിയിലേക്ക് ആരു ക്ഷണിച്ചാലും ഞാൻ പോകും.’’ –റിനി പറഞ്ഞു.
"അതുപോലെ താൻ പ്രസ്ഥാനത്തെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇങ്ങനെ പിടിച്ചു നിൽക്കുന്നത്. താൻ ആർക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന് ആരോപണം ഉന്നയിക്കുന്നവർ വ്യക്തമാക്കണം. എനിക്ക് പല കാര്യങ്ങളും അറിയാം. ഇതുപോലെ ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അതെല്ലാം തുറന്നു പറയും. അതിന്റെ പ്രത്യാഘാതം താങ്ങില്ല എന്ന് ഓർമിപ്പിക്കുന്നു.’’ –റിനി കൂട്ടിച്ചേർത്തു.