മലപ്പുറം : ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിൻ്റെ പേരിൽ നവവധുവിനെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ സ്വദേശി മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്.(Husband arrested for brutally beating newlywed for being late for dinner)
ഒക്ടോബർ 27-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജിംനേഷ്യം പരിശീലകനായ ഷഹീൻ രാത്രി വീട്ടിലെത്തിയപ്പോൾ ഭക്ഷണം എടുത്തുവയ്ക്കാൻ താമസിച്ചെന്നാരോപിച്ച് ഭാര്യയുടെ തല ചുമരിൽ ഇടിപ്പിച്ചെന്നാണ് പരാതി. ഒരു മാസം മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.
ഷഹീൻ വീട്ടിൽവെച്ച് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. വിവാഹത്തിന് വീട്ടുകാർ നൽകിയ 15 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽനിന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ ഷഹീനെ കോടതി റിമാൻഡ് ചെയ്തു.