കൊല്ലം: നിർമ്മാണത്തിലിരുന്ന ദേശീയപാത 66-ൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ജില്ലയിലെ പ്രധാന പാതയായ എംസി റോഡും തകർച്ചാ ഭീഷണിയിൽ. കൊട്ടാരക്കര മേഖലയിൽ റോഡാകെ വിണ്ടു കീറുന്നതായും ബലക്ഷയം വ്യാപകമാണെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. റോഡിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിപി (KSTP) എഞ്ചിനീയറിംഗ് വിഭാഗം സർക്കാരിന് കത്ത് നൽകി.(Huge crack on MC Road, Report says erosion is widespread)
റോഡ് വശങ്ങളിലെ കുന്നുകൾ അനിയന്ത്രിതമായി ഇടിച്ചു നിരത്തുന്നതും മണ്ണെടുക്കുന്നതുമാണ് റോഡിന്റെ ബലക്ഷയത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അഞ്ച് വർഷം മുൻപ് നവീകരിച്ച റോഡിന്റെ ഗ്യാരണ്ടി കാലാവധി കഴിഞ്ഞതോടെ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
കഴക്കൂട്ടം മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗമാണ് കെഎസ്ടിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളത്. സുരക്ഷിത ഇടനാഴി പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഈ റോഡിൽ പലയിടത്തും ഇപ്പോൾ തെരുവ് വിളക്കുകൾ പോലും പ്രകാശിക്കാത്തത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നു.