
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യയാണ്. കാണം വിറ്റും ഓണ ഉണ്ണണം എന്ന പഴമൊഴിയെ അര്‍ത്ഥമാക്കിക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. വിഭവങ്ങളുടെ എണ്ണം പഴയകാലത്ത് ഇതിലും അധികമായിരുന്നു. തൂശനിലയില്‍ ഉപ്പേരിയും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോള്‍ ഓണസദ്യ പൂര്‍ണ്ണമാകും. (Onasadhya)
സദ്യ വിളമ്പുന്നതിനും സദ്യ ഉണ്ണുന്നതിനും അതിന്റെതായ രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു വേണം സദ്യ വിളമ്പാന്‍. ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശം ചേര്‍ന്നു വേണം ഇലയുടെ മുറിഭാഗം വരേണ്ടത്. തൂശന്‍ ഭാഗം ഇടതുഭാഗത്തും. ഇലയുടെ ഇടതുഭാഗത്തായി മുകളില്‍ നിന്നും വേണം ഓണ സദ്യ വിളമ്പിത്തുടങ്ങേണ്ടത്.
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരി തുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയവയാണ് സദ്യയുടെ പ്രധാനപ്പെട്ട വിഭവങ്ങള്‍.
പപ്പടം ഇലയുടെ ഏറ്റവും ഇടതു വശത്തും, പപ്പടത്തിന്റെ മുകളില്‍ പഴം വെയ്ക്കും. പപ്പടത്തിന്റെ വലതു വശത്തു ഉപ്പും വെക്കും. ഇലയുടെ ഇടതു വശത്ത് മുകളില്‍ ഏത്തക്ക ഉപ്പേരി, താഴെ ശര്‍ക്കര വരട്ടി ഇതാണ് ഉപ്പേരി കണക്ക്.
ഇലയുടെ ഇടതുവശത്ത് മുകളില്‍ ഉപ്പിലിട്ടത് (നാരങ്ങ, മാങ്ങാ, ഇഞ്ചിക്കറി ) പിന്നെ ഓലന്‍, എരിശ്ശേരി, അവിയല്‍, കിച്ചടി, പച്ചടി, തോരന്‍. ഇത്രയും കറികള്‍ വിളമ്പി കഴിഞ്ഞാല്‍ ചോറ് ഇടുകയായി.
ചോറ് ഇട്ടതിനു ശേഷമാണു ഒഴിച്ചു കറികള്‍. പരിപ്പ്, സാമ്പാര്‍, കാളന്‍. ആദ്യം ചോറിനോടൊപ്പം പരിപ്പും നെയ്യും പപ്പടവും ചേർത്തു കഴിച്ചു കഴിഞ്ഞാല്‍ സാമ്പാര്‍ ഒഴിക്കാം. തുടര്‍ന്ന് പായസം (അട പ്രഥമന്‍, കടല പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി ഏത് പായസവും ആകാം.) പായസം കഴിഞ്ഞു രസം ഒഴിച്ചു അല്പം ചോറും കൂടെ കഴിക്കാം.(രസം എല്ലാ നാടുകളിലും സദ്യയില്‍ ഉള്‍പ്പെടുത്താറില്ല.) അവസാനം അല്പം മോരും കൂടെ ആയാല്‍ സദ്യ ഉണ്ട് കഴിയും.