തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടിൽ മാറ്റമുണ്ടെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.(How many hours of discussion are needed to correct the affidavit, VD Satheesan on Sabarimala women’s entry)
വിശ്വാസികളെയും വിവിധ സംഘടനകളെയും കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുൻപ് മാപ്പുപറഞ്ഞ സർക്കാർ ഇപ്പോൾ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കിൽ സർക്കാരിന്റെ കാപട്യം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. താൻ ‘ഇൻസ്റ്റന്റായി’ തീരുമാനമെടുക്കുന്ന ആളാണെന്ന നിയമമന്ത്രിയുടെ പരിഹാസത്തിന് അദ്ദേഹം മറുപടി നൽകി. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവരാണ് ഞങ്ങൾ. അഫിഡവിറ്റ് തിരുത്താൻ ഒരു കൊല്ലം ആലോചിക്കേണ്ട കാര്യമില്ല. സി.പി.എമ്മിന് നിലപാടുമില്ല, ഉറപ്പുമില്ല, എന്നാൽ അയ്യപ്പ ഭക്തരുടെ വോട്ട് വേണം താനും എന്നാണ് അദ്ദേഹം പറഞ്ഞത്.
മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തത് എന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ആർക്കും മനസ്സിലാകാത്ത ഭാഷയിലാണെന്നും, ആചാരങ്ങൾ സംരക്ഷിക്കുമെന്ന് മര്യാദയ്ക്ക് പറഞ്ഞാൽ പോരേ എന്നും സതീശൻ ചോദിച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ ആചാരങ്ങളെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകുമെന്ന് സതീശൻ പ്രഖ്യാപിച്ചു. കൂടാതെ വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ സുരേഷ് യു.ഡി.എഫിലേക്ക് വരുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രതീകമായ വി.എസിന്റെ സന്തതസഹചാരികൾ പോലും സി.പി.എമ്മുമായി പിരിയുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ ‘വിസ്മയങ്ങൾ’ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സർക്കാർ മൂന്നാമതും വരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനയെ സതീശൻ തള്ളിക്കളഞ്ഞു. അദ്ദേഹത്തിന് ഇപ്പോൾ കോൺഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അധികാരവും സുഖസൗകര്യങ്ങളും അനുഭവിച്ച ശേഷം പാർട്ടിയെ തള്ളിപ്പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശൻ പരിഹസിച്ചു.



