കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം ഐസിയുവിൽ വെച്ച് സെൽഫിയെടുത്ത നഴ്‌സ് സ്മിത പി.സി. തന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തി. മന്ത്രി അഭിനയിക്കുകയാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രിയുടെ ശാരീരികവും മാനസികവുമായ വേദന നേരിട്ട് കണ്ടതിനാലാണ് ചേർത്തുപിടിച്ച് ഫോട്ടോ എടുത്തതെന്നും സ്മിത തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(How cruel this world is, Nurse says selfie taken to ease minister’s mental distress)
കടുത്ത കഴുത്തുവേദനയും രക്തസമ്മർദ്ദവും കാരണം മന്ത്രി ഏറെ വിഷമത്തിലായിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രിയെ ആശ്വസിപ്പിക്കാനും പിന്തുണ അറിയിക്കാനുമാണ് ഐസിയുവിലെ സിസ്റ്റേഴ്സ് ഫോട്ടോ എടുത്തത്. വേദന കാരണം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച മന്ത്രിയെ നിർബന്ധിച്ചാണ് ഒരു ഇഡലി കഴിപ്പിച്ചത്. അതിനുശേഷമാണ് ഫോട്ടോ എടുത്തത്.
മന്ത്രിയുടെ കയ്യിൽ ക്യാനുല ഇല്ലെന്ന പ്രചാരണം തെറ്റാണ്. ഭക്ഷണസമയത്ത് അത് ഡിസ്‌കണക്ട് ചെയ്തതാണെന്നും കൈത്തണ്ടയുടെ താഴ്ഭാഗത്ത് സൂചി ഇട്ടിട്ടുണ്ടെന്നും നഴ്‌സ് വിശദീകരിച്ചു. മന്ത്രി നാടകം കളിക്കുകയാണെന്ന പ്രചാരണം ക്രൂരമാണെന്നും നേരിട്ട് കാര്യങ്ങൾ അറിയുന്ന തങ്ങൾ അസത്യങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും സ്മിത കുറിച്ചു. മന്ത്രിയെന്നതിനപ്പുറം ഒരു സഹോദരിയെപ്പോലെയാണ് അവർ തങ്ങളോട് പെരുമാറിയതെന്നും ആ അടുപ്പത്തിന്റെ പുറത്താണ് ഫോട്ടോ എടുത്തതെന്നും കുറിപ്പിൽ പറയുന്നു.

