

ബിഗ് ബോസ് സീസൺ ഏഴിൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വേദ് ലക്ഷ്മി. തുടക്കം മുതൽ തന്റെ നിലപാടുകൾ കൊണ്ട് ബിഗ് ബോസ്സിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ താരം നേടിയിരുന്നു. പ്രത്യേകിച്ച് ആദില- നൂറയെ തന്റെ വീട്ടിൽ കയറ്റില്ലെന്ന പരാമർശത്തിൽ. ഒരു ടാസ്കിന് പിന്നാലെയായിരുന്നു ലക്ഷ്മിയുടെ വിവാദ പരാമർശം ഉണ്ടായത്. ഇതിനെ മോഹൻലാൽ അടക്കമുള്ളവർ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.
ഇതിനു പിന്നാലെ ഫാമിലി വീക്കിൽ ഇരുവരേയും സിറ്റൗട്ടിൽ ഇരുത്താമെന്ന് ലക്ഷ്മിയുടെ അമ്മ പറഞ്ഞതും ഏറെ ചർച്ചയായിരുന്നു. തുടർന്ന് കഴിഞ്ഞ വീക്ക് എവിക്ഷനിലായിരുന്നു ലക്ഷ്മി പുറത്തായത്. എവിക്ട് ആയതിന് പിന്നാലെയും ഇരുവരേയും വീട്ടിൽ കയറ്റില്ലെന്ന് ഉറപ്പിച്ച് തന്നെ ലക്ഷ്മി പറഞ്ഞിരുന്നു. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും ലക്ഷ്മി പറഞ്ഞു.
താൻ ജീവിക്കുന്നത് തന്റേതായ ശരി തെറ്റുകളിലാണെന്നും അവരെന്ത് പറയും, ഇവരെന്ത് പറയുമെന്നൊന്നും ചിന്തിക്കാറില്ലെന്നും പറയുകയാണ് താരം. ഒരാൾ ഒരു ആനിമലിനെ വിവാഹം കഴിച്ചാൽ എങ്ങനെ നമുക്ക് നോർമലൈസ് ചെയ്യാനാകുമെന്നാണ് ലക്ഷ്മി ചോദിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
മോൻ ജനിച്ചതിനു ശേഷമാണ് ഞാൻ എൽജിബിടിക്യുവിന് എതിരായതെന്ന് ലക്ഷ്മി പറയുന്നു. മോന്റെ കാസ്റ്റ്, റിലീജ്യൻ, സെക്ഷ്വാലിറ്റി ഇതൊന്നും ഞാൻ അല്ല തീരുമാനിക്കേണ്ടത്. ഒരു പ്രായമാകുമ്പോൾ അവനാണ് അത് തീരുമാനിക്കേണ്ടത്. അങ്ങനെ ആഗ്രഹിക്കുന്ന അമ്മയാണ് താനെന്നാണ് ലക്ഷ്മി പറയുന്നത്.
ലെസ്ബിയൻ കപ്പിളായ ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞപ്പോൾ പേടി തോന്നിയില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. "എൽജിബിടിക്യൂവിന്റെ കൂടെ പ്ലസ് പ്ലസ് എന്നും പറഞ്ഞ് പോകുന്നുണ്ട്. ചില രാജ്യങ്ങളിൽ ടു സ്പിരിറ്റ് എന്നും പറഞ്ഞ് ഉണ്ട്. പ്ലസിന് നിരവധി സബ് വെറൈറ്റികളുണ്ട്. അങ്ങനെ നോക്കുമ്പോൾ ആദില – നൂറയെപ്പോലുള്ള ലെസ്ബിയൻ കപ്പിൾ മാത്രമല്ല ഉള്ളത്. ഈ പ്ലസിൽ ഒരാൾ ഒരു ആനിമലിനെ വിവാഹം കഴിച്ചാൽ എങ്ങനെ നമുക്ക് നോർമലൈസ് ചെയ്യാനാകും. നമ്മുടെ നാട്ടിൽ ഇത് ആരംഭിച്ചിട്ടേയുള്ളൂവെന്ന് കരുതാം." - ലക്ഷ്മി വ്യക്തമാക്കി.