തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ബോർഡിന് വീഴ്ച പറ്റിയെങ്കിൽ അതിന് താൻ മാത്രം ഉത്തരവാദിയാകില്ലെന്നും, എല്ലാ തീരുമാനങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വാദിച്ചു. ജാമ്യഹർജിയിലാണ് പത്മകുമാർ ഈ വാദങ്ങൾ ഉന്നയിച്ചത്. ഹർജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും.(How can I be the only accused? A Padmakumar in Sabarimala gold theft case)
ബോർഡിലെ മറ്റ് അംഗങ്ങൾ അറിയാതെ താൻ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും എല്ലാ തീരുമാനങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും പത്മകുമാർ പറയുന്നു. "ഉദ്യോഗസ്ഥർ 'പിച്ചള പാളികൾ' എന്ന് രേഖപ്പെടുത്തുകയും അത് പിന്നീട് 'ചെമ്പ് പാളികൾ' എന്ന് തിരുത്തുകയുമാണ് ചെയ്തത്. പാളികൾ നിർമ്മിച്ചത് ചെമ്പ് ഉപയോഗിച്ചാണ് എന്നതിനാലാണിത്. തിരുത്തൽ വരുത്തിയെങ്കിൽ പോലും, ബോർഡ് അംഗങ്ങൾക്ക് പിന്നീട് അത് ചൂണ്ടിക്കാണിക്കാമായിരുന്നു. അതിനാൽ ബോർഡിന് മൊത്തത്തിൽ വീഴ്ച പറ്റിയെങ്കിൽ ഞാൻ മാത്രം പ്രതിയാകേണ്ടതില്ല," അദ്ദേഹം പറയുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "ശബരിമല വിഷയത്തിൽ ഉത്തരവാദിയാരാണോ അവരെ പുറത്ത് കൊണ്ടുവരണം. ആരായാലും പാർട്ടി സംരക്ഷിക്കില്ല. എസ്.ഐ.ടി അന്വേഷണത്തിന് പൂർണ പിന്തുണയുണ്ടാകും. അന്വേഷണം പൂർത്തിയാകുമ്പോൾ ഉചിതമായ നടപടി എടുക്കും."
സ്വർണക്കൊള്ള കേസും രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സ്വർണപ്പാളിയും കൊണ്ടു നടന്നാൽ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് യു.ഡി.എഫ്. കരുതുന്നത്. ജനങ്ങൾക്ക് എല്ലാം അറിയാം."