തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചത്താലത്തില്‍ പാര്‍ട്ടിയില്‍ നടപടിയെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.നിലവിൽ കൗൺസിലർ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല.
മുട്ടക്കാട് ജങ്ഷനിൽ ബേക്കറി നടത്തിയിരുന്ന സലിത കുമാരിക്ക് കട ബാധ്യതകൾ ഉണ്ടായിരുന്നു.കടം തീർക്കാൻ ലോൺ ശരിയാക്കുന്നതിന് വേണ്ടി നെയ്യാറ്റിൻകര തൊഴുക്കലുള്ള ജോസ് ഫ്രാങ്ക്ളിൻറെ ഓഫീസിലെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. പിന്നീട് ലോണിന്റെ ആവശ്യത്തിന് പോകുമ്പോൾ മകനെയും കൂടെ കൂട്ടിയത് പേടി കൊണ്ടാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു കുറിപ്പിൽ പറയുന്നുണ്ട്.