
പത്തനാപുരം: അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പട്ടാഴി മരുതമൺ ഭാഗം ലക്ഷ്മി വിലാസത്തിൽ രാജേന്ദ്രൻ നായരുടെ ഭാര്യ രാജി (48) ആണ് മരിച്ചത്.കഴിഞ്ഞ മാസം അവസാനമാണ് രാജിക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മുൻപുവരെ കടുത്ത പനി, നടുവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവർ പട്ടാഴി, അടൂർ, കൊല്ലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.രോഗം സ്ഥിരീകരിക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ മാസം അവസാനമാണ് രാജി യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.ആരോഗ്യ വകുപ്പ് അധികൃതരും മറ്റും രാജിയുടെ വീട്ടിലെ കിണറ്റിൽ നിന്നും വീടിന് സമീപത്തെ ജലാശയങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.