മലപ്പുറം: മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും പിടിയിലായി. പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് അലി (55) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.(Honey trap in Ponnani, Woman and her husband's friend arrested)
നസീമ മൊബൈൽ ഫോണിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. അവിടെവെച്ച് അലിയുടെ സഹായത്തോടെ യുവാവിന്റെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു തട്ടിപ്പിന്റെ രീതി.
ഭീഷണി ഭയന്ന യുവാവ് ആദ്യം 25,000 രൂപ പ്രതികൾക്ക് നൽകി. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികൾ സമ്മർദ്ദം തുടർന്നതോടെ യുവാവ് കടുത്ത മാനസിക വിഷമത്തിലായി. സുഹൃത്തുക്കളോട് പണം കടം ചോദിച്ചതിനെത്തുടർന്ന് നടന്ന സംസാരത്തിലാണ് യുവാവ് ചതിക്കപ്പെട്ട വിവരം പുറത്തുവരുന്നത്. സുഹൃത്തുക്കളുടെ പിന്തുണയോടെ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ നസീമയും അലിയും ചേർന്ന് മുൻപും സമാനമായ രീതിയിൽ പലരിൽ നിന്നും പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പരാതി നൽകാതിരുന്നതാണ് ഇവർക്ക് തട്ടിപ്പ് തുടരാൻ സഹായകമായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.