കൊച്ചി : പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി രംഗത്തെത്തി. അവർ സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിയോട് നന്ദി പറഞ്ഞു. കൂടാതെ, വിദ്യാഭ്യാസ മന്ത്രിക്കും നന്ദിയറിയിച്ചു.(Hijab controversy in Ernakulam school)
സ്‌കൂളിലെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി വന്നാൽ തുടരാമെന്നാണ് അവർ പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട് എന്നും, വിദ്യാർത്ഥിനി ടി സി തേടുന്ന കാര്യം അറിഞ്ഞില്ല എന്നും അവർ കൂട്ടിച്ചേർത്തു.
കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നുവെന്നും, കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും പ്രിൻസിപ്പൽ അറിയിച്ചു.
സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സ്‌കൂൾ മാനേജ്‌മെൻറിനെതിരെ അദ്ദേഹം കടുത്ത വിമർശനമാണ് ഉയർത്തിയത്. കുട്ടി സ്‌കൂൾ വിടാൻ കരണക്കാരായവർ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട്ടെ 14 കാരന്റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും, ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥിനിയുടെ പിതാവ്
ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് വിദ്യാർത്ഥിനിയുടെ പിതാവ്. പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പിതാവ് പറഞ്ഞത് മകൾക്ക് സ്‌കൂളിൽ തുടരാൻ താൽപര്യമില്ലെന്നാണ്. ഇനി കുട്ടിയെ അങ്ങോട്ടേക്ക് വിടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെയും സ്‌കൂൾ അധികൃതർ തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് പിതാവ് അറിയിച്ചത്. അതേസമയം, ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലാണ് സ്‌കൂൾ മാനേജ്‌മെന്റ്.
നേരത്തെ ഈ തീരുമാനം അംഗീകരിച്ചുവെങ്കിലും കുട്ടിയുടെ പിതാവ് പിന്നീട് ഈ തീരുമാനത്തിൽ മാറ്റം വരുത്തി. മന്ത്രി വി ശിവൻകുട്ടി സ്‌കൂൾ മാനേജ്‌മെൻറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.