
കൊച്ചി: ശ്വേത മേനോനെതിരായ കേസിൽ നടപടികൾ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ, ഹൈക്കോടതി തുടർനടപടികൾ തടഞ്ഞു. പൊലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസയച്ചു. നടി ശ്വേത മേനോന്‍റെ ഹർജിയിലാണ് നടപടികൾ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരം ആണ് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഐടി വകുപ്പ് പ്രകാരവും അനാശാസ്യ നിരോധന നിയമപ്രകാരവും എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കടിസ്ഥാനമായ തെളിവുകളില്ലെന്നും അമ്മ തെരഞ്ഞെടുപ്പ് സമയത്ത് വന്ന കേസ് ദുരുദ്ദേശപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.