കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് സ്ഥാനാർഥി എൽസി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇലക്ഷൻ നടപടികൾ ആരംഭിച്ചതിനാൽ ഈ ഘട്ടത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും അഭിഭാഷകയുമാണ് എൽസി ജോർജ്.(High Court rejects petition of Congress candidate from Kadamakkudy)
സമാന സ്വഭാവമുള്ള ഹർജികൾ ഇന്നലെ തള്ളിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ കോടതി, പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് സ്ഥാനാർഥിക്ക് ധാരണ ഉണ്ടായിരിക്കേണ്ടതല്ലേയെന്നും ചോദിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ ഉത്തരവിൽ, നിലവിൽ നോമിനേഷൻ സ്വീകരിക്കുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയായെന്നും, തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ സ്ഥിതിക്ക് ഇടപെടാൻ ആകില്ലെന്നും സിംഗിൾ ബെഞ്ച് വിശദീകരിച്ചു. സ്ഥാനാർത്ഥിക്ക് ആവശ്യമെങ്കിൽ ഇലക്ഷൻ ട്രിബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിൽ നിന്നാണ് എൽസി ജോർജ് മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. പത്രികയിൽ എൽസിയെ നിർദേശിച്ച് ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവർ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും ഡിവിഷന് പുറത്ത് നിന്നുള്ളവരാണ് ഒപ്പിട്ടത്. ഇതാണ് പത്രിക തള്ളാനുള്ള കാരണം.
പത്രിക തള്ളുമെന്ന് കോൺഗ്രസ് നേതൃത്വം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ ഡമ്മി പത്രികയും നൽകിയിരുന്നില്ല. ഇതോടെ കടമക്കുടി ഡിവിഷനിൽ യു.ഡി.എഫിന് സ്ഥാനാർഥി ഇല്ലാതായി. മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലായി ചുരുങ്ങി. പത്രിക തള്ളിയതിന് ഉദ്യോഗസ്ഥരെയാണ് എൽസി ജോർജ് കുറ്റപ്പെടുത്തിയത്.
"പത്രികയിൽ പിഴവുകളില്ലെന്നായിരുന്നു പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ പറഞ്ഞത്. പത്രിക സമർപ്പിച്ച ശേഷമാണ് ഒപ്പിട്ടവർ ഡിവിഷന് പുറത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായത്. പുതിയ പത്രിക കളക്ടറുടെ ചേംബറിൽ എത്തിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്വീകരിച്ചില്ല," എൽസി ജോർജ് വാദിച്ചു. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ എൽസി ജോർജ് ഇനി ഇലക്ഷൻ ട്രിബ്യൂണലിനെ സമീപിക്കാനാണ് സാധ്യത.