

കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) ഹൈക്കോടതി ശാസ്ത്രീയ അന്വേഷണം നടത്താൻ അനുമതി നൽകി. നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താൻ വിവിധ ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനും കോടതി നിർദ്ദേശിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്.ഐ.ടി. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.(High Court on Sabarimala gold theft case, grants permission to SIT for scientific investigation)
എത്രമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിളുകൾ ശേഖരിക്കാൻ എസ്.ഐ.ടിക്ക് അനുമതി നൽകി.
ശ്രീകോവിലിൽ പുതിയ വാതിൽ വെച്ചതിലും അന്വേഷണം നടത്താൻ കോടതി എസ്.ഐ.ടിക്ക് നിർദേശം നൽകി. പോറ്റിയെ മുൻനിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകിയെന്നും പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും കോടതി വിമർശിച്ചു.
ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമെന്നും, ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്നും കോടതി വ്യക്തമാക്കി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്.ഐ.ടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.