ശബരിമല സ്വർണപാളി വിവാദത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി |swarnapali controversy
കൊച്ചി : ശബരിമല സ്വർണപാളി വിവാദത്തിൽ നിർണായക ഇടപെടലുമായി ഹൈകോടതി. 2019 ലെ ദ്വാരപാലക ഫോട്ടോയുമായി നിലവിലെ ദ്വാരപാലക പാളി താരതമ്യം ചെയ്‌തു പരിശോധിക്കാൻ കോടതി അനുമതി നൽകി. നിശ്ചിത സമയത്തിനുള്ളിൽ സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കാൻ സെക്യൂരിറ്റി ഓഫീസർക്കാണ് കോടതി അനുമതി നൽകിയത്.
2019 ലെയും 2025ലേയും ദ്വാരപാലക സ്വർണ്ണപ്പാളികളുടെ ചിത്രങ്ങളിൽ വ്യത്യാസമുണ്ടെന്ന് ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു.അന്വേഷണ റിപ്പോർട്ട് ആറ് ആഴ്ചയ്ക്കുളിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
1999 സ്വർണം പൂശിയത് തന്നെ എന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി കൈമാറിയപ്പോൾ ചെമ്പ് പാളി എന്ന് ഉദ്യോഗസ്ഥർ മനഃപൂർവം രേഖപ്പെടുത്തിയെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അസ്വഭാവികമെന്നണും വിചിത്രമെന്നുമാണ് കോടതി ഇക്കാര്യത്തിനോട് പ്രതികരിച്ചത്.
മഹസറിൽ തൂക്ക കുറവ് മനഃപൂർവം രേഖപ്പെടുത്താതെ ഇരുന്നെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. നടന്നത് ദേവസ്വം മാനുവലിന്റെ ലംഘനം എന്ന് കോടതി നിരീക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് 2019 ൽ കൈമാറിയത് സ്വർണ്ണപ്പാളി തന്നെയാണ്. 1.564 കി.ഗ്രാം തൂക്കം സ്വർണ്ണം ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സമർട്ട് ക്രീയേഷൻസ് എത്തിച്ചത് വേറെ ചെമ്പ് പാളിയെന്ന സംശയവും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേ സമയം, 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി മുന്‍ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് അയച്ച ഇമെയിൽ വിശദാംശങ്ങളിലാണ് കോടതി ഞെട്ടലും സംശയവും രേഖപ്പെടുത്തുന്നത്. സ്വർണ്ണം ബാക്കി വന്നിട്ടുണ്ടെന്നും അത് നിരാലംബയായ പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞുകൊണ്ടാണ് എ പത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റി മെയിൽ അയച്ചത്. പോറ്റി അയച്ച ആദ്യ മെയിലിൽ അഭിപ്രായം അറിയാൻ തിരുവിതാംകൂർ ദേവസ്വം സെക്രട്ടറി തിരുവാഭരണം കമ്മീഷണർക്ക് വീണ്ടും മെയിലായി സന്ദേശം അയച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വര്‍ണം ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ മെയിലുകള്‍.