

കൊച്ചി: അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കരുത് എന്നതുൾപ്പെടെയുള്ള സുപ്രധാന നിർദ്ദേശങ്ങളുമായി കേരള ഹൈക്കോടതി. എല്ലാ ആശുപത്രികളുടെയും പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവെച്ചു.(High Court issues strict guidelines to hospitals)
എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും (Stabilize) ചെയ്യണം. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്. തുടർചികിത്സ ആവശ്യമെങ്കിൽ, രോഗിയെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം പ്രാരംഭ ചികിത്സ നൽകിയ ആശുപത്രി ഏറ്റെടുക്കണം.
രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ, എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) കൃത്യമായി കൈമാറണം. ആശുപത്രിയുടെ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സാ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. ലഭ്യമായ സേവനങ്ങൾ, പാക്കേജ് നിരക്കുകൾ, ചികിത്സിക്കുന്ന ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തണം. രോഗികളുടെ അവകാശങ്ങൾ, പരാതി നൽകാനുള്ള സംവിധാനങ്ങൾ എന്നിവയും പ്രദർശിപ്പിക്കണം.
എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്‌ക് ഉണ്ടായിരിക്കണം. പരാതി സ്വീകരിച്ചാൽ, രസീതോ എസ് എം എസ്സോ വഴി വിവരം നൽകണം. ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരാതികൾ തീർപ്പാക്കാൻ ശ്രമിക്കണം. പരിഹരിക്കപ്പെടാത്തതോ തീർപ്പാകാത്തതോ ആയ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) കൈമാറണം.