കൊച്ചി: അർജന്റീന ടീമിന്റെയും ലയണൽ മെസിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്നത് ദുരൂഹമായ ബിസിനസ് ഡീലാണെന്ന് എറണാകുളം എംപി ഹൈബി ഈഡൻ ആരോപിച്ചു. സംഭവത്തിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Hibi Eden on the incident of Messi's visit to Kerala)
കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസറായ ആൻ്റോ അഗസ്റ്റിൻ്റെ നിലപാടിൽ സംശയമുണ്ട്. സ്റ്റേഡിയം നവീകരണത്തിൻ്റെ മറവിൽ അനധികൃത മരംമുറിയും നടന്നതായി ഹൈബി ഈഡൻ ആരോപിച്ചു.
"കളങ്കിതരുമായി കൂട്ടുകൂടില്ലെന്ന്" നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരംമുറിക്കേസിലെ പ്രതികളെ സ്പോൺസറാക്കിയത്. ദുരൂഹതകളുള്ള ബിസിനസ് ഡീലാണ് നടന്നതെന്നും സർക്കാർ അന്വേഷണത്തിന് തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു. മെസിയും അർജന്റീനയും കൊച്ചിയിൽ വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളെക്കുറിച്ചും തുടർനടപടികളെക്കുറിച്ചും സർക്കാർ വ്യക്തമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.
ആസൂത്രിതമായി കലൂർ സ്റ്റേഡിയം കൈക്കലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജിസിഡിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ എന്താണെന്ന് വ്യക്തമാക്കണം. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ജിസിഡിഎ ചെയർമാൻ രാജിവെക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
മെസിയും അർജൻ്റീനയും ഈ വർഷം കൊച്ചിയിലേക്ക് എത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.